
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഭാഷാപഠനകേന്ദ്രം സ്ഥാപക സാരഥിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കഥാകാരി സജിനി പവിത്രനെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനി സാംസ്കാരിക കേന്ദ്രത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. കഥ, കവിത, ബാലസാഹിത്യം, റേഡിയോ നാടകം, തിരക്കഥ, ടെലിഫിലിം തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജിനി പവിത്രന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നല്ല ദിവസം' ഉൾപ്പെടെ പല സിനിമകളുടേയും കഥ സജിനി പവിത്രൻ്റെ സംഭാവനകളാണ്. മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന് സജിനി പവിത്രൻ്റെ വിയോഗം തീരാനഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കവി കെ.രാജഗോപാൽ 'സജിനി പവിത്രൻ അനുസ്മരണ പ്രഭാഷണം' നടത്തി. ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി, ഭാഷാപഠനകേന്ദ്രം രക്ഷാധികാരി ബോധിനി കെ.ആർ.പ്രഭാകരൻ നായർ, ഡോ.കെ.പി.പ്രഭാകരപ്പണിക്കർ, ഗിരീഷ് ഇലഞ്ഞിമേൽ, കവി ജി.നിശീകാന്ത്, പി.എ.തോമസ്, മനു പാണ്ടനാട്, സിസി കുരുവിള മാത്യു, ബിന്ദു ആർ.തമ്പി, സുമ രാജശേഖരൻ, അഡ്വ.അനൂപ് കുറ്റൂർ, അജിത് ആയിക്കാട്, ടി.സി.സുരേഷ്, വി.എൻ.ഹരിദാസ്, വിപിൻ ഭാസ്കർ എന്നിവർ പ്രസംഗിച്ചു.











